Thursday, October 15, 2009

ആരാണു കശാപ്പുകാരന്‍?

ഒരു ശനിയാഴ്ച വൈകിട്ട് പതിവുപോലെ അപ്പച്ചയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വഴിയില്‍ വര്‍ക്കിച്ചേട്ടന്റെ ഇറച്ചിക്കട...പിറ്റേദിവസത്തേക്കുള്ള ഓര്‍ഡര്‍ കൊടുക്കാനായി അപ്പച്ച കടയിലേക്കു കയറി, കൂടെ ഞാനും..കടയില്‍ വര്‍ക്കിച്ചേട്ടനെ കണാനില്ല...സാറേ ഞാനിതാ വരുന്നു...വര്‍ക്കിച്ചേട്ടന്‍ ഒരു പോത്തിനെ നടത്തിക്കൊണ്ടു വന്ന് അടുത്തുള്ള റബര്‍ മരത്തില്‍ കെട്ടി. “ഇവന്‍ നാളത്തേക്കാ“..അപ്പച്ചായുടെ ചോദ്യം. പെട്ടെന്നു ഞാന്‍ ആ പോത്തിനെ നോക്കി. എന്റെ കണ്ണുകള്‍ ആ മിണ്ടാപ്രാണിയുടെ കണ്ണുകളുമായി ഉടക്കി...ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു...ആ രണ്ടു കണ്ണുകള്‍ എന്നോടെന്തോ യാചിക്കുന്നതു പോലെ...ഞാന്‍ മുഖം വെട്ടിച്ചു. ഞങ്ങള്‍ നടത്തം തുടര്‍ന്നു. തിരികെ വന്നപ്പോഴും അവന്‍ അവിടെ തന്നെ നില്‍പ്പുണ്ട്..മങ്ങിയ വെളിച്ചത്തില്‍ ആ കണ്ണുകള്‍ തിളങ്ങി. വീട്ടില്‍ വന്നു കയറിയതു ഒരു പ്രതിജ്ഞയോടെയാണു....ഇന്നു തൊട്ട് വെജിറ്റേറിയന്‍. വല്ലാത്ത ഒരു മാനസിക സുഖം. നന്നായി ഉറങ്ങി.

പിറ്റെ ദിവസം പള്ളിയും സണ്ടേസ്കൂളും കഴിഞ്ഞു വന്നപ്പോള്‍ ഉച്ചയൂണു റെഡിയായിരുന്നു. .അപ്പവും പോത്തിറച്ചി ഉലര്‍ത്തിയതും വലിച്ചു വാരി കഴിച്ചുകൊണ്ട്, എന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്ക്...എന്റെ പ്രതികരണ ശേഷിക്ക്...ഞാന്‍ തല്‍ക്കാലം അവധി കൊടുത്തു.

Wednesday, May 13, 2009

ഓര്‍മ്മയിലൊരു റേഷന്‍ കട

ജന്മനാടിനേക്കുറിച്ചോര്‍ക്കുമ്പോള്‍ നിങ്ങളേവരേയും പോലെ എന്നിലേക്കുമോടി വരുന്ന ചില ഓര്‍മ്മകളുണ്ട്....എന്റെ വീട്, പിന്നാമ്പുറത്തു കൂടി ഒഴുകുന്ന അരുവി, പറമ്പിലെ മരങ്ങള്‍, അയലത്തെ വീടുകള്‍, കളിക്കൂട്ടുകാര്‍ അങ്ങിനെ അങ്ങിനെ.......അങ്ങിനെയൊരു ഓര്‍മ്മയിലേക്കാണ് ഞാന്‍ ഇന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നതു....എന്റെ നാട്ടിലെ റേഷന്‍ കട.

സോഷ്യലിസത്തിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടു തുടങ്ങിയ ഒരു സംരംഭം. ജാതി,മത,സാമ്പത്തിക ഭേദമന്യെ എതു ഇന്ത്യാക്കാരന്റേയും ദൈനംദിനജീവിതത്തിന്റെ ഭാഗമാണു റേഷന്‍ കട. ലൈബ്രറി,പോസ്റ്റോഫീസ് ഒക്കെപ്പോലെ തന്നെ ഒരു നാടിന്റെ സോഷ്യല്‍ ഹബ് കൂടിയാണ് ഈ കട.
ഏതു സ്ഥലത്തേയും പോലെ എന്റെ നാട്ടിലേയും ഏറ്റം പഴയ ഒരു കെട്ടിടത്തിലാണു റേഷന്‍ കട സ്ഥിതി ചെയ്യുന്നത്....തട്ടിട്ട, തടി ഭിത്തിയുള്ള, പലക വാതിലുള്ള കട.

സൂര്യന്‍ അസ്തമിച്ച് കുറച്ചു വെളിച്ചം മാത്രം ബാക്കി നില്‍ക്കുകയും, സ്ട്രീറ്റ്ലയിറ്റുകള്‍ മടിച്ച് മടിച്ച് തെളിഞ്ഞു തുടങ്ങുകയും ചെയ്യുന്ന സായാഹ്നസമയത്തണു അപ്പച്ചയോടൊപ്പം റേഷന്‍ കടയിലേക്കുള്ള സവാരി. അപ്പച്ച വൈകിട്ടു പുറത്തേക്കിറങ്ങിയാല്‍ പശപോലെ ഈയുള്ളവളും കൂടെകൂടിയിരുന്നു. അപ്പച്ചയോടൊപ്പമുള്ള ഈവ്നിംഗ് വോക്കുകളിലാണു എന്റെ പൊതുവിജ്ഞാനത്തിന്റെ ഡേറ്റാബേസുകള്‍ കെട്ടിപ്പെടുക്കപ്പെട്ടിരുന്നത്. ആഗോളപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു നടന്നു പോവുന്ന ഒരു അപ്പനും പത്തുവയസുകാരിയും - ഇന്നും എന്റെ ഓര്‍മ്മകളില്‍ ആ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. സാധനം വാങ്ങാനില്ലാത്തപ്പോഴും നടത്തത്തിന്നിടയിലെ ഒരു ഇടത്താവളമായിരുന്നു റേഷന്‍ കട. കാരണം റേഷന്‍ കടയിലെ തൊമ്മച്ചായന്‍ അപ്പച്ചയുടെ അടുത്ത സുഹ്രുത്തുക്കളില്‍ ഒരാളായിരുന്നു.

കയറ്റം കയറി ചെല്ലുമ്പോള്‍ പള്ളി,പോസ്റ്റോഫീസ്...അതു കഴിഞ്ഞ് റോഡില്‍ നിന്നും സ്വല്പം ഉയര്‍ന്നാണു റേഷന്‍ കട. തീരെ മങ്ങിയ വെളിച്ചമാണു കടയില്‍ എപ്പോഴും. അരണ്ടവെളിച്ചത്തില്‍ പറന്നു നടന്ന് അലോസരപ്പെടുത്തുന്ന ഈയലുകള്‍. വോള്‍ട്ടേജ് കുറഞ്ഞ, മുകളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ബള്‍ബിന്റെ കീഴിലിരുന്ന് പഴകി ദ്രവിച്ചു പോവാറായ ഒരു കണക്കു പുസ്തകത്തില്‍ തൊമ്മച്ചായന്‍ ഞങ്ങളുടെ റേഷന്‍ കാര്‍ഡില്‍ നിന്ന് എന്തൊക്കെയോ പകര്‍ത്തി എഴുതും. ആ റേഷന്‍ കാര്‍ഡ് ഇപ്പോഴും ഓര്‍ക്കുന്നു, മഞ്ഞ നിറമുള്ള തുണിയുടെ പുറംചട്ട, അകത്തു കുനുകുനാ എഴുത്തുകള്‍. ഏതൊരു മലയാളിയുടേയും മുഖ്യ ഐഡിന്റിറ്റി കാര്‍ഡാണതെന്ന വിവരം അന്നെനിക്കറിയില്ലായിരുന്നു. ഏതായാലും വളരെ വിലപ്പെട്ട ഒന്നാണെന്ന്, വീട്ടിലെ ഷോകേസില്‍ ബൈബിളിന്റെ അടുത്തുള്ള റേഷന്‍ കാര്‍ഡിന്റെ സ്ഥാനത്തില്‍ നിന്നും മനസിലായിരുന്നു. ഓരോ തവണയും റേഷന്‍ കടയില്‍ നില്‍ക്കുമ്പോള്‍ അതിലെ കുടുംബാംഗങ്ങുളുടെ പേരു പല ആവര്‍ത്തി വായിക്കുമായിരുന്നു. കാരണം അവിടെ കാത്തു നില്‍ക്കുമ്പോള്‍ വേറൊന്നും ചെയ്യാനില്ലായിരുന്നു. തൊമ്മച്ചായനും അപ്പച്ചയും ആഗോളപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കടയില്‍ എടുത്തു കൊടുക്കാന്‍ നില്‍ക്കുന്ന ചേട്ടന്‍ സ്ലോമോഷനില്‍ മണ്ണെണ്ണ അളെന്നെടുക്കുകയായിരിക്കും. സാധനം റെഡിയായിക്കഴിഞ്ഞാലും സംസാരം നീണ്ടു പോവും. ചായക്കടയിലെ പോലെ ഉറക്കെയല്ല സംസാരം. വരുന്നവരും പോകുന്നവരും ഒക്കെ വളരെ പതുക്കെയാണു സംസാരിക്കുന്നത്. കടയില്‍ നിന്നും റോഡിലേക്കു നോക്കിയാല്‍ നടന്നു പോകുന്നവരുടെ മുഖം വ്യക്തമാവില്ല. എങ്കിലും അവരുടെ നടപ്പിന്റെ ശൈലിയില്‍ക്കൂടി ആള്‍ക്കാരെ ഊഹിച്ചു കണ്ടു പിടിക്കുകയായിരുന്നു എന്റെ മറ്റൊരു വിനോദം. പോകാന്‍ നേരം തൊമ്മച്ചായന്‍ എന്നെ നോക്കി “ങാ മോളെ” എന്നു മാത്രം പറയും. ഞാന്‍ ചിരിക്കും. അതിലടങ്ങിയിരുന്ന വാത്സല്യം ഇന്നെനിക്കു മനസിലാവുന്നു.

പിന്നെ നക്ഷത്രങ്ങള്‍ കണ്ടുകൊണ്ട്, അപ്പച്ചയോട് ലോകകാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് മടക്ക യാത്ര. അപ്പോള്‍ വഴിയിലെ കടകളിലെ റേഡിയോകളില്‍ നിന്നും കേള്‍ക്കുന്ന കമ്പോള നിലവാരം - കൊച്ചി അരി ക്വിന്റലിനു എണ്ണൂറു രൂപ, വെളിച്ചെണ്ണ.........അതു കേട്ടു സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ നടന്നു നീങ്ങുന്ന ഒരു അപ്പനും മോളും. കാലത്തിന്റെ പുരോഗതിയില്‍ മാവേലി സ്റ്റോറുകള്‍ തൊട്ട് ഇന്നത്തെ മാര്‍ജിന്‍ ഫ്രീ കടകള്‍ വരെ, കാപ്പിറ്റലിസത്തിന്റെ മുഖമുദ്രയായി ഉടലെടുത്തു. എന്നാലും ഇന്നും ആ റേഷന്‍ കട, പരിഷ്ക്കാരത്തിന്റെ പരിവേഷമണിയാതെ ഇപ്പോഴും അവിടെയുണ്ട്.

ഇന്നു അപ്പച്ചയില്ല, തൊമ്മച്ചായനുമില്ല. പക്ഷെ എന്റെ ബാല്യകാല സ്മരണകളില്‍ ലാളിത്യത്തിന്റെ പ്രതീകമായി ആ റേഷന്‍ കടയും, അരണ്ട വെളിച്ചത്തിലെ ആ സൌഹ്രുദ സംഭാഷണങ്ങളും ഒരു സാന്ത്വനമായി ഇന്നും ജീവിക്കുന്നു.

Monday, March 17, 2008

ഞാന്‍ മനുഷ്യന്‍

ഞാന്‍ മനുഷ്യന്‍; ജന്മസ്ഥലം ഭൂമി, വയസ്സ് ദിനരാത്രങ്ങള്‍
ഞാന്‍ മനുഷ്യന്‍; ജാതി ജീവജാലം, ജോലി ജീവിതം
ഞാന്‍ മനുഷ്യന്‍; മതം മനസ്സാക്ഷി, കര്‍മ്മമണ്ഡലം സേവനം
ഞാന്‍ മനുഷ്യന്‍; വര്‍ഗ്ഗം ഇരുകാലി, വിദ്യാലയം ലോകം
ഞാന്‍ മനുഷ്യന്‍; ഭാഷ സ്നേഹം, ഇഷ്​ടഭക്ഷണം കായ്കനികള്‍
ഞാന്‍ മനുഷ്യന്‍; ഗുരു അനുഭവം, ഇഷ്​ടവിഷയം മനുഷ്യര്‍
ഞാന്‍ മനുഷ്യന്‍; ഇഷ്​ടപുസ്തകം പ്രകൃതി, ഇഷ്​ടസംഗീതം മഴ
ഞാന്‍ മനുഷ്യന്‍; ഇഷ്​ടസുഹൃത്ത് മനസ്സ്, ഇഷ്​ടപ്രവൃത്തി ദാനധര്‍മ്മം
ഞാന്‍ മനുഷ്യന്‍; നിങ്ങളേപ്പോലൊരു മനുഷ്യന്‍.

Friday, February 22, 2008

ആയീ..ഠായീ...നാരങ്ങാമിഠായീ

മൂന്നു നേരവും മധുരമുള്ളതെന്തെന്കിലും കഴിച്ചു വിശപ്പടക്കാന്‍ ആഗ്രഹിച്ചിരുന്ന ബാല്യകാലം. എന്റെ നാവില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന തേന്മധുരം സമ്മാനിച്ച അഞ്ചു മധുരക്കൂട്ടുകാരെ ഓര്‍ക്കുന്നു….എന്റെ പഞ്ചാമൃതം.

നാവില്‍ അതിമധുരം വിളമ്പിയ ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മധുരക്കൂട്ടുകാരില്‍ മുമ്പന്‍ നാരങ്ങാമിഠായി തന്നെ. ഒന്നു രുചിച്ചവര്‍ക്കാര്‍ക്കും പലവര്‍ണ്ണങ്ങളില്‍ മിഠായിഭരണികളില്‍ വര്‍ണ്ണവസന്തം വിരിയിച്ചിരുന്ന ഇവനെ മറക്കാന്‍ സാധിക്കില്ല. റാപ്പറുകളില്ലാത്ത മിഠായികള്‍ ഹൈക്കമാണ്ടില്‍ നിന്നും വിലക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഈ വിലക്കപ്പെട്ട കനി ഏതു വിധേനയും കരസ്ഥമാക്കാന്‍ ഒരു പ്രത്യേക ശുഷ്കാന്തി തന്നെയായിരുന്നു. തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നതാണു ഒരു കുഴപ്പം. ഒടുവില്‍ നാവിലെ തൊലി പോവുന്നതു വരെ തുടരും. കഴിഞ്ഞ ഇന്‍ഡ്യാ യാത്രയില്‍ ഈ കളിക്കൂട്ടുകാരനെ വീണ്ടും കണ്ടെത്തി. പക്ഷെ അവന്റെ കെട്ടും മട്ടും മാറിയിരുന്നു. ചെറിയ പാക്കറ്റില്‍ ബേക്കറിയിലെ അലമാരയിലിരുന്ന ഇവനെ എന്റെ കണ്ണുകള്‍ കണ്ടുപിടിച്ചതില്‍ വലിയ അത്ഭുതം തോന്നിയില്ല. പഴയ ആത്മബന്ധം അത്ര വലുതായിരുന്നല്ലൊ.
ആ അവധിയില്‍ തന്നെ കുമരകം ബോട്ട് യാത്രക്കായി(ഫാമിലി ഗെറ്റ്ടുഗദര്‍) എല്ലാവരും ഒത്തു കൂടി. വെടി പറഞ്ഞിരുന്നപ്പോള്‍ മധുരം നുണയാന്‍ ഞാനും ചേച്ചിയും ബാഗു തുറന്നു. ഞെട്ടിപ്പൊയി. കൊച്ചിയില്‍ നിന്നു വന്ന ചേച്ചിയും പാലായില്‍(കാനഡാ വഴി) നിന്നെത്തിയ ഞാനും കൊണ്ടുവന്നതു… നാരങ്ങാ മിഠായി…രക്ത ബന്ധത്തേക്കള്‍ ശക്തമായ ഒരു ബന്ധം ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷം…കാനഡയിലേക്കുള്ള മടക്കയാത്രയില്‍ വിസയില്ലാത്ത നാരങ്ങാമിഠായിയേയും കൂട്ടി.

നാവില്‍ രസം നിറച്ച പഞ്ചാമൃതക്കൂട്ടില്‍ രണ്ടാമന്‍ ചതുരാകൃതിയില്‍ ഒടിച്ചെടുത്ത് കറുമുറെ കടിച്ചു തിന്നാവുന്ന കടലമിഠായി.എത്ര കൊറിച്ചാലും രസം മാറാത്ത കടലയും അപ്പോഴും ഇപ്പോഴും ഒരു പോലെ ഇഷ്ടമുള്ള ശര്‍ക്കരയും കൂട്ടുകാരായപ്പോള്‍ കടലമിഠായിയും എന്റെ പ്രിയതോഴനായി.റാപ്പറുള്ളതു കൊണ്ടു ഹൈക്കമാണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാക്കിയുമില്ല. ഏഞ്ചിനീയറിങ് കോളേജ് ഹോസ്റ്റെലില്‍ നിന്നുമുള്ള ഓരോ മടക്ക യാത്രയിലും കടലമിഠായി വാങ്ങിവെച്ചു എന്നെ കാത്തിരുന്ന എന്റെ പ്രിയപ്പെട്ട ഹൈക്കമാണ്ട്(അപ്പച്ച-അമ്മച്ചി)...ആ സ്നേഹത്തിനു അതിമധുരം…

മൂന്നാമമൃതം പള്ളീപ്പെരുന്നാളിനെത്തുന്ന വാണിഭക്കാര്‍ മാത്രം കൊണ്ടുവരുന്ന മിഠായികളാണ്^. ഇവ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. ഈച്ചമിഠായി, പെരുന്നാള്‍മിഠായി എന്നൊക്കെ ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗണത്തിന്റെ ഏഴയലത്തുപോലും പോവാനുള്ള അനുവാദം ഈയുള്ളവള്‍ക്കില്ലായിരുന്നു. അസുഖം പിടിക്കാന്‍ വേറൊന്നും വേണ്ടാ എന്നയിരുന്നു ഹൈക്കമാണ്ട് വാദം. ഇവിടെ സഹായത്തിനെത്തുന്നതു കൂട്ടുകാരാണ്. ആരും കാണാതെ വളരെ വേഗത്തില്‍ അകത്താക്കുന്നതിനാല്‍ ഈ മിഠയികളോടു ആസ്വാദനത്തിന്റെ കാര്യത്തില്‍ ഒരിക്കലും നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

സിഗരറ്റു മിഠായി എന്നു വിളിക്കുന്ന നാലാമമൃതം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. കണ്ടാല്‍ സിഗരറ്റു പോലെ തന്നെയിരിക്കും കഴിക്കുന്നതും സിഗരറ്റ് വലിക്കുന്നതു പോലെ ചുണ്ടില്‍ വെച്ചു പതുക്കെ നുണഞ്ഞ്. സിഗരറ്റു വലിക്കണമെന്നു ആഗ്രഹമൊന്നുമില്ലായിരുന്നെന്കിലും ഇവനെ കൈയില്‍ പിടിച്ചു ചുണ്ടോടടുപ്പിക്കുമ്പോള്‍ എന്തോ ഒക്കെ ആണെന്ന ഭാവം ആയിരുന്നു മനസില്‍. അതുകൊണ്ടു തന്നെ പുകവലിയന്മാരുടെ മാനസികവികാരം നന്നായി മനസിലാക്കാന്‍ സധിക്കുന്നുണ്ട്.

എന്റെയീ പഞ്ചാമൃതത്തില്‍ അഞ്ചാമനും വളരെ പ്രിയന്കരനും എന്റെ നാട്ടില്‍ സുലഭമായി കിട്ടിയിരുന്ന നല്ല മധുരമുള്ള വാളന്‍ പുളിയാണ്. വീട് വിട്ട് ഞാന്‍ പോയ സ്ഥലത്തൊക്കെ ഇവന്‍ എന്റെ സന്തത സഹചാരിയായിരുന്നു. എന്റെ അടുക്കളയിലെ അലമാരയില്‍ സകലപ്രഭാവ്ത്തോടെയും ഇവന്‍ സദാ വിരാജിക്കുന്നു. നാരങ്ങാമിഠായി പോലെ തന്നെ തുടങ്ങിയാല്‍ പിന്നെ പല്ലും പുളിച്ച് നാവിലെ തൊലിയും പോയി രണ്ടുദിവസത്തേക്ക് പിന്നെ ഒന്നിന്റേയും രുചി അറിയണ്ടാ.

മുകളില്‍പ്പറഞ്ഞവര്‍പ്രിയപ്പെട്ടവര്‍. പക്ഷെ മധുരക്കൂട്ടുകാര്‍ ഇനിയുമേറെയുണ്ട്. ജോസിന്റെ കടയിലെ ജീരകമിഠായി…വാങ്ങി വീട്ടിലെത്തുമ്പോഴേക്കും ഇവന്‍ കൂടില്‍നിറക്കൂട്ട് സൃഷ്ടിച്ചിരിക്കും. എട്ടു പത്തെണ്ണം എടുത്തു കടിച്ചു പൊട്ടിച്ചു തിന്നുമ്പോള്‍...രുചി ദാ നാവിലെത്തിക്കഴിഞ്ഞു. പിന്നെ വിലയുടെ കാര്യത്തിലും നിലവാരത്തിന്റെ കാര്യത്തിലും അല്പം മുമ്പില്‍ നിന്നിരുന്ന കോഫീബ്യ്റ്റ്,എക്ലേര്‍സ് തുടങ്ങിയവ. ബര്‍ത്ഡേക്ക്ക്ലാസില്‍ എക്ലേര്‍സ് കൊടുക്കുന്നതായിരുന്നു ഒരു സ്റ്റാറ്റസ് സിംബല്‍. നിലവാരം ബോധിച്ചിരുന്നതിനാല്‍ എണ്ണത്തില്‍ നിയന്ത്രിച്ചാലും വാങ്ങിത്തരാന്‍ ഹൈക്കമാണ്ട് മടി കാട്ടിയിരുന്നില്ല. എന്നാല്‍ വളരെ ചെറുപ്പത്തിലേ ബാര്‍ട്ടര്‍സിസ്റ്റത്തിന്റെ സാധ്യതകള്‍ മനസിലാക്കിയിരുന്ന ഈയുള്ളവള്‍ ഒരു എക്ലേര്‍സ് കൊടുത്ത് അയല്‍വക്കത്തെ പയ്യന്‍സിന്‍റ്റെ അടുക്കല്‍ നിന്നു അഞ്ചു നാരങ്ങമിട്ടായി സംഘടിപ്പിച്ചിരുന്നു. ഈ ബിസിനസില്‍ എനിക്കാണു ലാഭമെന്നു ഞാനും തനിക്കാണു ലാഭമെന്നവനും അഹന്കരിച്ചിരുന്നു. പിന്നെയും നീണ്ട നിര….ഗ്യാസ് മിഠായി,പച്ചമിഠായി,ഓറഞ്ചു കല്ലു മിഠായി,കശുവണ്ടി മിഠായി, പൈനാപ്പിള്‍ മിഠായി…അങ്ങിനെ അങ്ങിനെ.

കാലം കടന്നു പോയി. എത്ര സ്ഥലങ്ങള്‍..എന്തൊക്കെ തരം മിഠായികള്‍...കെട്ടിലും മട്ടിലും മത്സരിച്ച്..എന്തൊക്കെ നിറങ്ങളില്‍ …ഭാവങ്ങളില്‍. മധുരം ഇഷട്മുള്ളതു കൊണ്ട് പലതും പരീക്ഷിച്ചു….ചിലതിഷ്ടമായി. പക്ഷെ അവയേയൊക്കെ തോല്പിച്ച് മധുര രാജാക്കന്മാരായി അപ്പോഴും ഇപ്പൊഴും എന്റെ നാവില്‍ ഇരട്ടിമധുരമായി എന്റെ പഞ്ചാമൃതം......അവയില്‍ മുഖ്യനായി എന്റെ പ്രിയപ്പെട്ട നാരങ്ങാമിഠായിയും.

Friday, February 15, 2008

അമ്മയ്ക്കു സ്നേഹത്തോടെ( എഴുപത്തന്ചാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ മാതാവിന്)


എന്‍ മനതാരിലൊരു കെടാവിളക്കായ്
എന്നന്തരാത്മവിന്നാന്തോളനമായി
നിരന്തരം വാഴുമെന്നൈശ്വര്യമൂര്‍ത്തി
അമ്മ തന്നെ സ്നേഹവും.......
അമ്മ തന്നെ ദേവിയും.......
പ്രാണവായുവും നീയെനിക്കമ്മേ.......

നെയ്ച്ചോറുരുട്ടി ഊട്ടി നീ
ആരിരം പടിയുറക്കി നീ
കുറുമ്പു കാട്ടി ഞാന്‍ പിണങ്ങിയ നേരം
വാരിപ്പുണര്‍ന്നു നല്കീ ചുടുചുംബനം
ആ മടിയില്‍ തല ചായ്ക്കവെ
മറന്നു ഞാനെന്‍ തപങ്ങളെല്ലാം

ഹരിശ്രീ കുറിപ്പിച്ച ഗുരുവാണു നീ
ഹരിനാമം ചൊല്ലി വളര്‍ത്തിയെന്നെ
കലയുടെ കോവിലില്‍ ഞാനാടവെ
എന്നെ കനകച്ചിലന്കയണിയിച്ചു നീ
നിന്‍ സ്നേഹ പാലാഴിയില്‍ കടഞ്ഞെടുത്തെന്നെ
നിന്‍ ചിറകിന്‍ കീഴില്‍ പോറ്റി വളര്‍ത്തി

അമ്മ തന്നെ ദയയും....
അമ്മ തന്നെ ലക്ഷ്മിയും....
വരദേവതയും നീയെനിക്കമ്മേ.....

കാരുണ്യവാരിധേ നിന്‍ പാദസ്പര്‍ശം പുണ്യം
അനുഗ്രഹിക്കൂ നിന്‍ മക്കളെയമ്മേ
ഇനിയൊരായിരം ജന്മമുണ്ടെന്കിലും
നിന്‍ ഗര്‍ഭപാത്രത്തിലിടം തരേണം
നീയെനിക്കെന്നും തായയായിടേണം
നിന്‍ സ്നേഹസാഗരത്തില്‍ നീന്തിടട്ടെ

അര്‍പ്പിക്കുന്നീ പുണ്യ പാദാന്തത്തില്‍
ഒരായിരം സ്നേഹപുഷ്പങ്ങളമ്മേ

Thursday, January 17, 2008

പ്രിയസഖിക്കു സ്നേഹപൂര്‍വ്വം

ഓര്‍മ്മ വെച്ചപ്പോള്‍ തൊട്ടു തുടങ്ങയതാണീ സൌഹൃദം.എന്‌റ്റെ ബാല്യകാല സുഹൃത്തുക്കളില്‍ നീ എനിക്കു എറ്റവും പ്രിയങ്കരിയായി മാറി..എപ്പോഴും വിളിപ്പുറത്തു നീ ഉണ്ടായിരുന്നു...എനിക്കു സൌഹൃദം പകര്‍ന്നു വീടിന്‌റ്റെ പിന്നാമ്പുറത്തു കൂടെ നീ സ്വച്ച്ഛം ഒഴുകി.

സുഖവും ദു:ഖവും നിന്നോടു ഞാന്‍ പങ്കിട്ടു.നീ എന്നും നല്ല ഒരു ശ്രോതാവായിരുന്നു.എന്‌റ്റെ ജീവിതത്തില്‍ നീയറിയാത്തതായി ഒന്നുമില്ലായിരുന്നു.നിന്‌റ്റെ സാമീപ്യം കലുഷിതമായ മനസിനെ എപ്പോഴും ശാന്‌തമാക്കി...നിന്‌റ്റെ തളിര്‍ മേനിയെ തഴുകിയെത്തുന്ന കുളിര്‍കാറ്റ്‌...നിന്‌റ്റെ തലോടലിനായി ചാഞ്ഞു നില്‍ക്കുന്ന പുല്‍ക്കൊടികള്‍...നിന്നില്‍ നീന്‌തിത്തുടിക്കുന്ന കുഞ്ഞുമീനുകള്‍ എല്ലാം നമ്മുദെ കൂട്ടുകെട്ടിന്‌റ്റെ സാക്ഷികളായിരുന്നു.നീയെനിക്കു എന്നും വെള്ളാരംകല്ലുകള്‍ സമ്മാനമായി തന്നു.എന്‌റ്റെ കണ്ണീര്‍ നിന്നിലലിഞ്ഞില്ലാതായി.എന്‌റ്റെ പൊട്ടിച്ചിരികളേറ്റു വാങ്ങി നീയും കുലുങ്ങിച്ചിരിച്ചു...പിന്നെ കുണുങ്ങിയൊഴുകി.

എന്‌റ്റെ കദനം കവിതയായി ഞാന്‍ നിന്നൊടു ചൊല്ലി..നീ നിന്‌റ്റെ പൊന്നോളങ്ങളാല്‍ താളം പിടിച്ചു.നീയെനിക്കു കഥകള്‍ പറഞ്ഞു തന്നു.വഴിയില്‍ കേട്ടതും ഒഴുകിയറിഞ്ഞതുമായ നിന്‌റ്റെ കഥകള്‍ എന്നും പുതുമ നിറഞ്ഞതായിരുന്നു.അവ എന്നിലെ ഭാവനയെ ഉണര്‍ത്തി.

തകര്‍ത്തു പെയ്യുന്ന തുലാമഴയില്‍ നിന്നില്‍ വന്ന വേഷപ്പകര്‍ച്ച..എല്ലാവരും നിന്‌റ്റെ അടുത്തേക്കു വരുന്നതില്‍ നിന്നു എന്നെ വിലക്കി.പക്ഷെ അപ്പോഴത്തെ നിണ്റ്റെ ചടുലത,വേഗത ഒക്കെ എന്നെ ആവേശം കൊള്ളിച്ചു.ഞാന്‍ നിന്നെത്തേടിയെത്തി.ഏന്നെ കാണുന്ന മാത്രയില്‍ നീ നിന്‌റ്റെ രൌദ്രഭാവം വെടിഞ്ഞു ശാന്‌തയായി.പിന്നെ മഴയൊഴിഞ്ഞ മേഘങ്ങള്‍ യാത്രയാവുമ്പോള്‍ വീണ്ടും ശാലീനത ഉള്‍ക്കൊണ്ടു ഒരു നാടന്‍ പെണ്ണിനെ പോലെ നീ ഒഴുകി.

കനത്ത വേനല്‍ച്ചൂടേറ്റു നീ വാടവേ തണലായി ഞാന്‍ നിന്‌റ്റെ കൂടെ നിന്നു.പിന്നെ ഞാന്‍ ആവാഹിച്ചു വരുത്തിയ വേനല്‍ മഴയില്‍ നിന്നോടൊത്തു ഞാന്‍ ആനന്ദനടനമാടി.

വേര്‍പാടിണ്റ്റെ ദിനങ്ങള്‍ വേഗം വന്നെത്തി.അപ്പോഴും നീ എനിക്കു കരുത്തേകി.നിന്നെപ്പോലെ ഒഴുകിയൊഴുകിയാ മഹസാഗരത്തിലെത്താന്‍ എനിക്കും തിടുക്കമായി.

ഓരോ മടക്കയാത്രയിലും നിന്നിലേക്കു ഞാന്‍ ഓടിയെത്തി.കൂടിക്കാഴ്ചകളില്‍ നിനക്കു ചെറുപ്പമേറുന്നതയി എനിക്കു തോന്നി...എനിക്കു പ്രായവും.

ഏറെ ദൂരെയെങ്കിലും ഇപ്പോഴും കണ്ണടച്ചാല്‍ നീയെന്നിലെക്കു കുണുങ്ങി ഒഴുകിയെത്തും...കാതോര്‍ത്താല്‍ പരിഭവങ്ങള്‍ക്കിടയിലൂടെ കിന്നാരം പറയും.കുഞ്ഞലകളാല്‍ തൊട്ടിലാട്ടി കളകളങ്ങളാല്‍ താരാട്ടു പാടി എന്നെ ഉറക്കും. നീയെന്‍ പ്രിയ സഖി...ഒരു കുളിര്‍മ്മയായി ...നനുത്ത തലോടലായി എപ്പൊഴും നീയെന്നടുത്തുണ്ട്‌.ഒരു ഹൃദയതാളം മാത്രം അകലെ.